ന്യൂഡൽഹി: ഇൻഡിഗോയുടെ വിമാന സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാമെന്നും സർവീസുകൾ വെട്ടികുറയ്ക്കുമെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ തൽക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.
അഞ്ഞൂറിലധികം സർവീസുകൾ ഇതുവരെ റദ്ദാക്കി. സർവീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരോട് വാക്കു പാലിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് ഇൻഡിഗോ സിഇഒ പ്രതികരിച്ചു.
ഇൻഡിഗോയുടെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സർവീസുകൾ ഒരുമിച്ച് റദ്ദാക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് വിമാന സർവീസുകൾ തടസപ്പെടുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്നങ്ങളും അടക്കം നിരവധി ഘടകങ്ങൾ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാന കമ്പനിയുടെ വിശദീകണം.
അടുത്ത രണ്ടോ മൂന്നോ ദിവസം കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ടിവുമെന്ന് ഇൻഡിഗോ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ചവന്നെന്ന് ഇൻഡിഗോ സമ്മതിച്ചു.